2012, ജൂൺ 24, ഞായറാഴ്‌ച

മയില്‍‌പ്പീലി

മാധവി ചേച്ചിയുടെ പക്കല്‍
നാല് മയില്‍‌പ്പീലികള്‍.

ഒന്നാമത്തേത്
കണക്കുപുസ്തക താളില്‍ സൂക്ഷിച്ചു .
രണ്ടാമത്തേത്‌ ചരിത്ര പുസ്തകത്തില്‍ ,
മൂന്നാമത്തേത് രസതന്ത്രത്തില്‍ ,
നാലാമത്തേത് മലയാള പുസ്തകത്തിലും ...

അക്കങ്ങള്‍ക്കും
സമവാക്യങ്ങള്‍ക്കുമിടയില്‍പെട്ട
ആദ്യത്തേത്‌
അകാലത്തിലൊടുങ്ങി.

ചരിത്രത്തിന്‍റെ
തീക്കാറ്റില്‍
രണ്ടാമത്തേത് കത്തിചാമ്പലായി

ആസിഡ് വീണ്
മുഖം പൊള്ളിയടര്‍ന്ന നിലയില്‍
മൂന്നാമത്തേത് അലഞ്ഞു നടക്കുന്നു.

മലയാളപുസ്തകതാളില്‍ മാത്രം
മയില്‍‌പ്പീലി പെറ്റു പെരുകി .
ഇപ്പോള്‍
മാധവിചേച്ചി
മയില്‍പ്പീലിക്കട നടത്തുന്നുണ്ട് .
അവിടെ
കാമുകീ കാമുകന്മാരും
കവികളും
ക്യൂ നില്‍ക്കുന്നുണ്ട്.

--ഒരിക്കലും
ഒരാളുടെയും പുസ്തകത്താളില്‍
സൂക്ഷിക്കപെടാത്തത് കൊണ്ടാവാം
മാധവിചേച്ചി മാത്രം
പെറ്റില്ല.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ