2013, ഏപ്രിൽ 11, വ്യാഴാഴ്‌ച

പാസ്‌പോര്‍ട്ട്

ആദ്യത്തെ വരവായിരുന്നു.
പാസ്‌പോര്‍ട്ട് നോക്കി അടക്കം പറയുന്നുണ്ട്
ഉദ്യോഗസ്ഥര്‍..
സംശയാസ്പദമായ എന്തെല്ലാമോ
അവരുടെ കണ്ണുകളില്‍...

-"പാസ്പോര്‍ട്ടിലെ
പേരിന്‍റെയവസാനം
പോക്കുവെയിലിന്‍റെ ഒരു ചീള് ,
വാള്‍മുന പോലെ...

വീട്ടുപേരെഴുതിയ
അക്ഷരങ്ങള്‍ക്കിടയില്‍
കരിഞ്ഞ ഒരു തുളസിയിതള്‍..

സ്ഥലം രേഖപ്പെടുത്തിയ ഭാഗത്ത് ,
പാതി ചൊല്ലി നിര്‍ത്തിയ ഒരു കവിതയും ,
കുടിച്ചുതീരാത്ത ഒരു ഗ്ലാസ്സും .

നടുപ്പേജില്‍
നിലാവിലേക്ക്
ചുഴറ്റിയെറിയപ്പെട്ട
അശാന്തമായ രണ്ടു കണ്ണുകള്‍

അവസാന പേജില്‍
അറ്റമില്ലാത്ത
ഇരുള്‍ വിഴുങ്ങിയ
ഒരിടവഴി.."

അന്വേഷണങ്ങള്‍ക്ക് ശേഷം ,
എന്നെ മാറ്റി നിര്‍ത്തി
ഉദ്യോഗസ്ഥന്‍ മൊഴിഞ്ഞു;

"-ഇനിയും
അടയാളപ്പെടുത്തേണ്ട
ചിലത് ബാക്കിയുണ്ട്..
അതിന്
പാസ്പോര്‍ട്ടിലെ ഈ പേജുകള്‍
മതിയാകില്ല "

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ