2013, മേയ് 9, വ്യാഴാഴ്‌ച

ചുരമിറങ്ങി വരുന്ന കാറ്റിനെ
വകഞ്ഞു മാറ്റി
മുകളിലെത്തി കിതച്ചു നില്‍ക്കുന്നു നാം.
ശ്വാസഗതിയുടെ തെറ്റിയ താളത്തില്‍
നിന്‍റെ വാക്കുകള്‍
മുറിഞ്ഞേ പോകുന്നു...

-ഏതു പകലിലും
സൂര്യരശ്മിയെ
ഭൂമിയിലേക്കെത്തിക്കില്ലെന്ന വാശിയില്‍
കൂറ്റന്‍ വൃക്ഷങ്ങള്‍..

കാട്ടുപൂവുകളുടെ മണമുള്ള
കാറ്റ്
നിന്‍റെ മുടിച്ചുരുളുകളിലൊളിക്കുന്ന
കൌതുക കാഴ്ചകള്‍..

വിസ്മയത്തോടെ,
നീരൊഴുക്കുകള്‍ക്കൊപ്പം
കുതിച്ചു പായുന്ന നിന്‍റെ കണ്ണുകള്‍
ഏതെങ്കിലും പാറക്കെട്ടില്‍ തട്ടി
മടങ്ങിയെത്തുമ്പോള്‍
നമുക്കീ ചുരമിറങ്ങാം

അതുവരെ
നമ്മള്‍ മാത്രമുള്ള
ഈയൊരു നിമിഷത്തെ,
ഒരൊറ്റ വൃത്തത്തിലൊതുക്കാന്‍
ഭൂമിയോട്
പ്രാര്‍ത്ഥിക്കാം,നമുക്കിനി.......

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ